2008, നവംബർ 17, തിങ്കളാഴ്‌ച

പരശുരാം എക്സ്പ്രസ്സ്‌ / Parasuram express


വണ്ടി സ്റ്റേഷനില്‍ കൃത്യസമയത്ത്‌ തന്നെ എത്തി . എന്‍റ്റെ ഓര്‍മ്മയില്‍ വളരെ അപൂര്‍വമായി മാത്രമെ പരശുരാം എക്സ്പ്രസ്സ്‌ വൈകി വന്നിട്ടുള്ളു . കണ്ണൂര്‌ , തലശ്ശേരി , വടകര , കൊയിലാണ്ടി ഭാഗങ്ങളില്‍ നിന്നും കോഴിക്കോടും അതിന്‌ സമീപമുള്ള പ്രദേശങ്ങളിലും ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും പരശുരാം എക്സ്പ്രസ്സിനെയാണ്‌ ആശ്രയിക്കുന്നത്‌ . രാവിലെ നാലര മണിക്ക്‌ മംഗലാപുരത്ത്‌ നിന്ന്‌ തുടങ്ങുന്ന യാത്ര വൈകുന്നേരം ഏഴ്‌ മണിയോടെ തിരുവനന്തപുരത്ത്‌ അവസാനിക്കുന്നു . ദിനംപ്രതിയുള്ള ആ യാത്രയില്‍ എത്രയെത്ര സംഭവങ്ങള്‍ക്ക്‌ പരശുരാം എക്സ്പ്രസ്സ്‌ സാക്ഷി ആയിട്ടുണ്ട്‌ .

ഞങ്ങള്‍ പതിവായി രണ്ടാമത്തെ കമ്പാര്‍ട്ട്മെന്‍റ്റിലാണ്‌ യാത്ര ചെയ്യാറുള്ളത്‌ , മറ്റ്കമ്പാര്‍ട്ട്മെന്‍റ്റുകളെ അപേക്ഷിച്ച്‌ ആദ്യത്തെ ഒന്ന്‌രണ്ട്‌ കമ്പാര്‍ട്ട്മെണ്റ്റുകളില്‍ തിരക്ക്‌ അത്രയുണ്ടാകാറില്ല . പക്ഷെ സമീപകലങ്ങളിലായി ഈകമ്പാര്‍ട്ട്മെണ്റ്റുകളിലും തിരക്ക്‌ കൂടിയിട്ടുണ്ട്‌ . 'വേഗംവാ , സീറ്റൊഴിവുണ്ട്‌' എന്ന്‌ എന്‍റ്റെ സുഹൃത്ത്‌ പറയുന്നത്‌ കേട്ട്‌ ധൃതിയില്‍ ഞാന്‍ വണ്ടിയില്‍ കയറി , എന്‍റ്റെ യാത്രയില്‍ ഇതുവരെയും ഞാന്‍ പരശുരാം എക്സ്പ്രസ്സില്‍ രാവിലെ ഇരുന്ന്‌ യാത്രചെയ്തിട്ടില്ല . പലദിവസങ്ങളിലും ഒറ്റകാലില്‍ നിന്ന്‌ കൊണ്ട്‌ ഒരു കൊക്കിനെ പോലെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്‌ . വണ്ടിയില്‍ കയറിയപ്പോള്‍ പതിവ്‌ പോലെ തിരക്ക്‌ തന്നെ , പിന്നെയെങ്ങനെ സീറ്റൊഴിവുണ്ടാകും ഞാന്‍ ആലോചിച്ചു . 'അവിടെ ഒരു ശവം കിടക്കുന്നുണ്ട്‌ ' യാത്രക്കരില്‍ ഒരാള്‍ പറഞ്ഞു . എന്‍റ്റെ സുഹൃത്തിന്‍റ്റെ നിര്‍ബനധത്തിന്‌ വഴങ്ങി ഞാനും ആരാണതെന്ന്‌ നോക്കാന്‍ യാത്രക്കരുടെ ഇടയിലൂടെ അവിടേക്ക്‌ ചെന്നു . ഒരു വൃദ്ധന്‍റ്റെ ശവശരീരം പകുതിഭാഗം സീറ്റിലും പകുതിഭാഗം താഴെയുമായി കിടക്കുന്നു . എകദേശം എഴുപത്‌വയസ്സിനടുത്ത്‌ പ്രായം കാണും , ശരീരത്തില്‍ ഒരു മുണ്ട്‌ മാത്രമെയുള്ളു , ശോഷിച്ച ശരീരത്തില്‍ നെഞ്ചിന്‍ കൂട്‌ പുറത്ത്‌ കാണുന്നുണ്ട്‌ , അതിനുള്ളില്‍ ഭദ്രമായി സൂക്ഷിക്കപെട്ട ഹൃദയം എവിടെ വെച്ചൊനിലച്ച്പോയിരിക്കുന്നു .പതിവ്‌ യത്രക്കാര്‍ എല്ലാവരും അവിടെയുണ്ടായിരുന്നു . സാധരണപോലെ എല്ലാവരും അവരുടെതായലോകത്തായിരുന്നു . ഒന്നും സംഭവിക്കാത്തമട്ടില്‍ .

മരണത്തിന്‌ പലമുഖങ്ങളും ഉണ്ട്‌ . തൊട്ടടുത്ത്‌ സംഭവിച്ച മരണത്തില്‍ ആരും വ്യാകുലപെടുന്നില്ല , ഒരുപക്ഷെ അഞ്ജാതനായതുകൊണ്ടായിരിക്കാം . ഉറ്റവരുടെ മരണത്തില്‍ മാത്രമെ എല്ലവരും ദു:ഖിക്കാറുള്ളു എന്നതാണ്‌ സത്യം .ഏതാനും സമയങ്ങള്‍ക്ക്‌ മുന്‍പ്‌ വൃദ്ധന്‍റ്റെ ശരീരം ഉപേക്ഷിച്ച്‌ പോയ ആത്മാവ്‌ പരശുരാം എക്സ്പ്രസ്സിലെ തിരക്കിനിടയില്‍ കൂടി പുറത്ത്കടക്കാനാവാതെ അവിടെതന്നെ ചുറ്റിതിരിയുന്നുണ്ടായിരുന്നു . ഇഹലോകത്തില്‍ നിന്നും പരലോകത്തേക്കുള്ള യാത്രയില്‍ പരശുരാം എക്സ്പ്രസ്സിലെ തിരക്ക്‌ ആദ്യത്തെ അനുഭവമായിരുന്നു . യാത്രക്കാരെയെല്ലാം സസൂഷ്മം നിരീക്ഷിച്ച്‌ സര്‍വ്വസ്വതന്ത്രനായി അവിടെ തന്നെ നിന്ന ആത്മാവ്‌ അത്ഭുദപെടുകയായിരുന്നു , ഈനിമിഷമോ പിന്നീടെപ്പോഴൊ മരണം എനിക്കും സംഭവിക്കാം എന്നറിഞ്ഞിട്ടും മരണത്തെ ഭയപെടാതെ നില്‍കുന്ന മനുഷ്യാ നീ ധൈര്യശാലി തന്നെ . മൃതദേഹത്തിന്‌ മുന്‍പിലുള്ള സീറ്റില്‍ ആറ്‌ പേര്‍തിങ്ങിയിരുന്ന്‌ യാത്രചെയ്യുന്നുണ്ടായിരുന്നു , അതില്‍ രണ്ട്‌ യുവഹൃദയങ്ങള്‍ , അവര്‍ കമിതാക്കളായിരുന്നു . പ്രണയത്തിന്‍റ്റെ ഊഷ്മളതയില്‍ മരണമെന്ന സത്യത്തിനെ അവര്‍ ശ്രദ്ധിക്കുന്നില്ലായിരുന്നു . പ്രണയത്തിന്‌ ഒരു പക്ഷെ മരണമില്ലായിരിക്കാം . (പരശുരാം എക്സ്പ്രസ്സില്‍ എത്രയൊ കമിതാക്കള്‍ യാത്ര ചെയ്യുന്നു , വണ്ടിയില്‍ തിങ്ങിഞ്ഞെരുങ്ങി യാത്രചെയ്യുമ്പോള്‍ ബോറടിമാറ്റാന്‍ ഒരു മണിക്കൂറ്‍ നേരത്തേക്ക്‌ മാത്രമായുള്ള പ്രണയം ) മറ്റൊരു യാത്രക്കാരന്‍ വളരെകാര്യമായി ഏതൊ ഒരു പുസ്തകത്തില്‍ മുഴുകിയിരിക്കുന്നു . പുസ്തകത്തിലെ വരികളിലൂടെ അയാളുടെ മനസ്സ്‌ ഒഴുകി നടക്കുകയാണ്‌ , മുന്നിലുള്ള മരണത്തില്‍ നിന്നും അയാള്‍ അയാളുടെ മുഖത്തെ ഒരു പക്ഷെ ഒളിപ്പിക്കുകയാവും . മരണത്തോടൊപ്പം ആരും ഒന്നും കൊണ്ടുപോകുന്നില്ല , എല്ലം ഈ ഭൂമിയില്‍ ഉപേക്ഷിച്ച്‌ പോകുന്നു , പക്ഷെ ഒന്നു മാത്രം അതു വരെ നേടിയ വിജ്ഞാനം ശരീരത്തോടൊപ്പം സ്വന്തം ശവക്കുഴിയില്‍ അടക്കം ചെയ്യപെടുന്നു . ഏതൊ നട്ടപാതിരയാണെന്ന മട്ടില്‍ വേറൊരാള്‍ ഇരുന്നുറങ്ങുന്നു . തിങ്ങിഞ്ഞെരുങ്ങിയുള്ള യാത്ര അയാളുടെ ഉറക്കത്തെ അലോസരപെടുത്തുന്നെ ഇല്ലായിരുന്നു ,ഇടയ്ക്ക്‌ അയാളുടെ കൂര്‍ക്കം വലി കേള്‍ക്കാമായിരുന്നു . ശ്വാസം കഴിക്കുന്നതിനനുസരിച്ച്‌ അയാളുടെ കുടവയര്‍ ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു . അയാളുടെ മനസ്സ്‌ ഏതാനും സമയത്തേക്ക്‌ മരിച്ചിരുന്നു . ഉറക്കമെന്നത്‌ ഓര്‍മകളുടെയും , ചിന്തകളുടെയും മരണമാണ്‌ , കേവലം ഏതാനും സമയത്തേക്ക്‌ മാത്രമായുള്ള മരണം .

പരശുരാം എക്സ്പ്രസ്സ്‌ കോഴിക്കൊട്‌ സ്റ്റേഷനില്‍ എത്തിയിരിക്കുന്നു . യാത്രക്കരില്‍ പകുതിയോളം പേര്‍ അവിടെ ഇറങ്ങിയിരിക്കുന്നു . വൃദ്ധന്‍റ്റെ ചേതനയറ്റ ശരീരം സ്റ്റ്രക്ചറില്‍ പുറത്തേക്ക്‌ എടുത്ത്‌ പ്ളേറ്റ്ഫോമില്‍ കിടത്തി , അവിടെ കാത്തുനിന്ന പോലിസ്‌ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചതിന്‌ ശേഷം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി . തിരക്കൊഴിഞ്ഞപ്പോള്‍ പുറത്തേക്ക്‌ വന്ന ആത്മാവ്‌ പരശുരാം എക്സ്പ്രസ്സിനെ നോക്കി മന്ദഹസിച്ചു . "പ്രിയ യാത്രക്കാരെ നിങ്ങള്‍ നിര്‍ഭാഗ്യവാന്‍മാര്‍ , നിങ്ങള്‍ക്ക്‌ ജീവനുണ്ട്‌ " . പരശുരാം എക്സ്പ്രസ്സ്‌ വീണ്ടും യാത്ര തുടര്‍ന്നു .